Wednesday, September 9, 2015

കണ്ടറിയുന്നവൻ

ചില അടയാളങ്ങൾ മായാതെ മണ്ണിലും, മനസ്സിലും, ചിരിച്ചും, കരഞ്ഞും, സുഖമുള്ള വേദനയായും അങ്ങനെ തുരുമ്പിച്ചു കിടക്കും. അത്തരത്തിലുള്ള ഒരുപിടി തുരുമ്പിച്ച ഒർമ്മകളാനെനിക്കിവിടം. ഒരിക്കൽ സമ്പന്നമായിരുന്ന കൃഷിയിടങ്ങളിലെല്ലാം ഇന്ന് ശ്മശാനമൂഘത മാത്രം.

എനിക്കിന്നിവിടെ കാണാനോ, എന്‍റേതെന്നു പറയാനോ ആരുമില്ല. എങ്കിലും ഏതോ പോക്കുവെയിലിന്‍റെ സുഗന്ധവും കുളിർമയും എന്നെ ആ കുന്നി൯ചെരുവിലേക്ക്‌ മാടിവിളിക്കുകയാണ്. എക്കാലത്തും എന്‍റെ മനസ്സാകുന്നിൻചെരുവിൽ മേഞ്ഞുനടന്നിട്ടുണ്ട്.

ദൂരെകാണുന്ന ആ മാവിന്ച്ചുവട്ടിൽ ഒരു കണ്ണിമാങ്ങ പൊഴിഞ്ഞുകിടപ്പുണ്ടാവണം. രേണുചേച്ചിയുടെ എഴുതിതീര്ന്ന റൈനോല്ല്ട് പേനയുടെ ശിഷ്ടഭാഗമോ, പാർവ്വതിയുടെ ഒരു വളപ്പൊട്ടോ അവിടം മണ്ണുമൂടി കിടപ്പുണ്ടാവണം.

വയൽവരംമ്പിനെ  കൂട്ടുപിടിച്ച് ഞാൻ മുന്നോട്ടു നടന്നു. വഴിയരുകിൽ ആരോ പശുവിനു പുല്ലരിയുന്നുണ്ട്. എന്നെകണ്ടിട്ടാവണം അയാൾ അവിടെനിന്നും എഴുന്നേറ്റു. കയ്യിൽ അരിവാളുമായി നിൽക്കുന്ന ആ മനുഷ്യൻ എന്നെനോക്കി പുഞ്ചിരിച്ചു.

"നാരായണേട്ടൻ"

എൻറെ ചുണ്ടുകൾ പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു. ഞാൻ ഓടിച്ചെന്നു കൈപിടിച്ചു. വല്ലാതെ പ്രായം ഭാധിച്ചിരിക്കുന്നു.

“തൊടണ്ട മോനെ. ആകെ വിയർപ്പാ”
ഞാൻ അത്കാര്യമാക്കിയില്ല.

കുട്ടന്മാമയുടെ വിശ്വസ്ഥനായിരുന്നു ഒരുകാലത്ത് ഈ നാരായണേട്ടൻ. എന്നുവെച്ചാൽ അമ്മാമയുടെ കാര്യസ്ഥൻ.

“അവനാവുമ്പോൾ എന്തും കണ്ടറിഞ്ഞു ചെയ്തുകൊള്ളും”
എന്ന് അമ്മാമ ഇടയ്ക്കിടെ പറയാറുള്ളത് ഞാൻ ഓർക്കുന്നു.

അതെ, നാരായണേട്ടൻ കണ്ടറിഞ്ഞു  ചെയ്ത ഒരു പ്രവൃത്തി ഞാൻ ഓർക്കുന്നു. എനിക്ക് അന്ന് പ്രായം ഏതാണ്ട് അഞ്ചോ, ആറോ വയസ്സ് കാണും. ഒരു വേനലവധിക്കാലത്ത് കുട്ടന്മാമ ബാംഗ്ലൂരിൽ നിന്നും വരുന്നത് കാത്തിരിക്കാണ് എല്ലാരും.

അമ്മാമ വരുന്നതിൻറെ കോലാഹലങ്ങൾ താഴെവീട്ടില്നിന്നും ഉച്ചത്തിൽ കേൾക്കുന്നുണ്ട്. മുറ്റമടിക്കാനുള്ള ചൂലിനുവേണ്ടി അടികൂടുകയാണ് വല്ല്യെച്ചിയും പാർവ്വതിയും. അമ്മാമയെ സോപ്പിട്ടു ഉള്ളതെല്ലാം കൈക്കലാക്കാനുള്ള വിളച്ചിലാണ് രണ്ടിനും.

"അല്ലേലും ആ ചെറുതിന് കുറച്ചു അഹമ്മതി കൂടുതലാണ്"
മുത്തശ്ശി അമ്മയോട് പറയുന്നത് കേട്ടു.

"അതുതന്നെ" എന്നുള്ള എൻറെ അനുകൂല നിലപാടിനെ ഒരു നോട്ടംകൊണ്ടു അമ്മ തടഞ്ഞു നിർത്തി.
"വലിയവർ സംസാരിക്കുന്നതിനിടക്ക് കുട്ടികൾ സംസാരിക്കാൻ പാടില്ല" എന്ന് താകീതും തന്നു.

അമ്മായിയുടെ മൂത്തമകളാണ് രേണുചേച്ചി. ഞാൻ വല്ല്യേച്ചി എന്നാണു വിളിക്കാറ്. പാ൪വ്വതിയെ പാറൂന്നും. അവളെക്കാൾ രണ്ടുവയസ്സിനു ഇളയാതായോണ്ട് ഞാൻ അങ്ങനെ വിളിക്കുന്നത്‌ അവൾക്ക് അത്ര പിടിക്കില്ല. അതിൻറെ അമർഷം ചന്ദ്രക്കല കണക്കെ എൻറെ ശരീരത്തിൽ പ്രത്യക്ഷമായും പരോക്ഷമായും അവൾ അടയാളപെടുതിയിട്ടുണ്ട്.
അമ്മയുടെ കണ്ണുവെട്ടിച്ചു ഞാൻ അവിടേക്ക് ഓടിച്ചെന്നു. അടുക്കളയോട് ചേർന്നുനിക്കുന്ന അവിടത്തെ കിണറ്റിൽ ഞാൻ നാലഞ്ചു പരൽമീനുകളെ ഇട്ടിടുണ്ട്. ആരുടേയും കണ്ണിൽപെടാതെ വേണം എനിക്കവറ്റകളുടെ കണക്കെടുക്കാൻ.

കഴിഞ്ഞതവണ അമ്മാമ വന്നപ്പോൾ തറവാട്ടുകുളത്തിൽ കുളിക്കാൻ എന്നെയും കൊണ്ടുപോയിരുന്നു. അവിടെനിന്നും ഞാനും പാറുവും തോർത്തുമുണ്ട് വിരിച്ചു ഒരുപാട് പരൽമീനുകളെ പിടിച്ചിരുന്നു. അതിൽ നെറ്റിയിൽ പുള്ളിയുള്ള ഒരെണ്ണം ഉള്ളതായ്ട്ടു ഞാൻ ഓർക്കുന്നു. എന്നെകാൾ ഉയരമുള്ള ചുറ്റുമതിൽ ആയോണ്ട് എനിക്കവയെ വ്യക്തമായി കാണാൻ സാധിക്കില്ല. എങ്കിലും കാലിലെ തള്ളവിരലിൽ ഊന്നിനിന്നുകൊണ്ട് ഞാൻ ഒരു ശ്രമം നടത്തി.

തെളിഞ്ഞ ആകാശം കിണറ്റിൽ ഒരു പത്തുപൈസ നാണയം കണക്കെ പ്രതിഫലിച്ചു. അതിൽ ഒരു പൊട്ടുപോലെ മുറിഞ്ഞിരിക്കുന്നത് എൻറെ തലയാണെന്നും മനസിലായി. ഉടനെ ആരോവന്നു എൻറെ ഇടതുചെവിയിൽ പിടിച്ചു. ഉടനെ തിരിഞ്ഞൊന്നു നോക്കിയെങ്കിലും പോരിവെയിലത്തുനിൽക്കുന്ന ആ മുഖമൊന്നു തെളിയാൻ അല്പം സമയമെടുത്തു. വല്ല്യെച്ചിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അത്.

അന്നവിടെ പ്രായമുള്ള ഒരു കല്യാണിയമ്മ താമസിച്ചിരുന്നു. അവർക്കാവീടിനോടുള്ള  ബന്ധം ഇന്നും എനിക്കറിഞ്ഞുകൂടാ. പ്രായക്കൂടുതലുള്ള കല്യാണിയമ്മ നടക്കുമ്പോൾ റ പോലെ വളഞ്ഞിരിക്കും. കല്യാണിയമ്മയുടെ കയ്യിൽ മനോഹരമായ ഒരു വെറ്റിലപാത്രം ഉണ്ടായിരുന്നു.  പിച്ചളയിൽ തീർത്ത നാലറകളുളള ഒരെണ്ണം. അതിൻറെ അടിത്തട്ടിൽ കടലാസുവിരിച്ചു അതിനുമുകളിൽ വെറ്റിലയും പുകയിലയും അടുക്കിവെയ്ക്കും. ആരെങ്കിലും കൊടുക്കുന്ന ഒരുരൂപയുടെയും രണ്ടുരൂപയുടെയും നോട്ടുകൾ അതിനടിയിൽ മടക്കിവെയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് ഞാൻ ചെന്ന് ആ വെറ്റിലപാത്രത്തിൽ തൊട്ടുനോക്കുന്നത് കല്യാണിയമ്മക്ക് അത്ര രസിക്കാറില്ല. എങ്കിലും പാറുവിനോട് കാണിക്കുന്നപോലെ പ്രത്യക്ഷമായി  എന്നോട് ദേഷ്യപെടാറുമില്ല. അതിനു കാരണം മറ്റൊന്നുമല്ല, പല ആഭ്യന്തര വാർത്തകളും കല്യാണിയമ്മയുടെ ചെവിയിൽ എത്തിച്ചിരുന്നത് ഞാനായിരുന്നു.   

മതിലിനു മുകളിലൂടെ ആരുടെയോ തല നീങ്ങിവരുന്നത് ഞാൻ മുറ്റത്തുനിന്നും കാണുന്നു. വീട്ടുപടിക്കൽ എത്തിയാലേ ആളെ അറിയാൻ തരമുള്ളു. അമ്പലത്തിൽനിന്നും നമ്പീശന്റെ വരവായിരുന്നു അത്.

പടിക്കൽ എത്തിയ നമ്പീശൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
"കുട്ടൻ വന്നുവോ ?"

ഭൂതകാലത്ത് ചെവികേട്ടിരുന്ന കല്യാണിയമ്മയോടാണ് ആ ചോദ്യം. തീര്ച്ചയായും അവിടെ എൻറെ സഹായം വേണ്ടിവരും എന്ന് ഉറപ്പു വരുത്തി ഞാൻ അങ്ങോട്ട്‌ ഓടി.

വീണ്ടും നമ്പീശൻ അലറിവിളിച്ചു ചോദിച്ചു. കല്യാണിയമ്മ ഒന്ന് പുഞ്ചിരിച്ചു. അമ്മയുടെ താക്കീത് ഒർമ്മവന്നതുകൊണ്ട് ഞാൻ ഒരുതവണ കൂടെ ക്ഷമിച്ചു.

നമ്പീശൻ തോളത്തിരുന്ന തോർത്തുമുണ്ട് കയ്യിലെടുത്തു ഒന്ന് വീശി. പ്രതികരണ ശേഷിയുള്ള ഒരു മനുഷ്യജീവനുവേണ്ടി ആ കണ്ണുകൾ പരതുന്നത് ഞാൻ കണ്ടു.
ഒടുവിൽ ഉത്തരം എന്തുതന്നെയാണേലും ഇനി പോകാം എന്നമട്ടിൽ എൻറെ നേർക്കുനോക്കി നമ്പീശൻ.
"അപ്പൊ വന്നിട്ടുണ്ടാവില്ല അല്ലെ?"

ഇല്ല എന്ന് ഞാൻ അഭിമാനപൂർവ്വം മറുപടിനൽകി. നമ്പീശന്റെ തല വീണ്ടും അടുത്ത മതിലിനു മുകളിലൂടെ ഒഴുകിനീങ്ങി.

ഉച്ചയോടുകൂടി അമ്മാമ എത്തി. തോട്ടുവരമ്പിലൂടെ അമ്മാമ വരുന്നത് ഞാൻ മുറ്റത്തുനിന്നും കണ്ടു. അതികാരം ഒന്നുംകൂടെ ഉറപ്പിക്കാൻ എന്നമട്ടിൽ പാറു എന്റെ മുന്നിൽ വന്നുനിൽപുണ്ട്. റയിൽവെസ്റ്റേഷനില്നിന്നും അകമ്പടിയായി നാരായനേട്ടൻ കൂടെയുണ്ട്. സാമാന്യം വലിയൊരുപെട്ടിയാണ് നാരായനേട്ടൻ ചുമക്കുന്നത്. പടിക്കലെത്തിയ അമ്മാമ ഞങ്ങൾ കുട്ടികളെ നോകി ചിരിച്ചു. പാറു ഓടിച്ചെന്നു കൈപിടിച്ചു. അവളുടെ പത്രാസ് എനിക്കൊട്ടും പിടിച്ചില്ല. മുറ്റത്തുനി ൽക്കുന്ന എന്നെ അമ്മാമ എടുത്തുയര്ത്തിയതു കണ്ടു അവളുടെ പത്രാസ് പപ്പടം പോലെ പൊടിഞ്ഞു.

അമ്മാമയുടെ ഈ വരവിൽ വേറെയും ചിലവാർത്തകൾ പുറത്തുവന്നു. അമ്മായിയെയും മക്കളെയും ബാംഗ്ലൂരിലേക്ക് കൊണ്ടുപോവാൻകൂടെയാണ് അമ്മാമ വന്നത്. കല്യാണിയമ്മയെ ഏതോ ഒരു ബന്ധുവിന്റെ വീട്ടിലാക്കുമെന്നും പറഞ്ഞുകേട്ടു.

വരാനിരിക്കുന്ന ഒറ്റപ്പെടലിനെകുറിച്ചോർത്ത് രണ്ടുദിവസമായി കല്യാണിയമ്മയുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചുകണ്ടു. കല്യാണിയമ്മയെ ഓർത്ത്‌ എനിക്കും സങ്കടം തോന്നി. ഞാൻ അടുത്തുചെന്നു ആ ചുളിവുവീണ കൈകളിൽ തൊട്ടുനോക്കി.

" എല്ലാവരും പോവാണ് കുട്ടീ "
എന്റെ കൈപിടിച്ചു അൽപ്പം സങ്കടത്തോടെ  കല്യാണിയമ്മ പറഞ്ഞു.

"അപ്പൊ കല്യാണിയമ്മ പോണില്ലേ ?"
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു.

"ഉം ഞാനും പോകും ... എനിക്കും പോവാൻ സമയമായി"
ആ പറഞ്ഞത് എനിക്ക് മനസിലായില്ല. എന്തായാലും ഒരുകാര്യം ഉറപ്പായി. കല്യാണിയമ്മ എങ്ങോട്ടോ പോവാൻ ഒരുങ്ങുകയാണ്.
"കല്യാണിയമ്മ പോകുമ്പോൾ ഈ വെറ്റിലപാത്രം എനിക്ക് തരാമോ?"
എന്റെ പ്രായത്തിന്റെ മണ്ടൻചോദ്യംകേട്ട് കല്യാണിയമ്മ പൊട്ടിചിരിച്ചു.

"അതിനെന്താ.. മോൻ എടുത്തോ"

എനിക്ക് വല്ല്യ സന്തോഷം തോന്നി. വലിയൊരു സ്വൊത്ത് ഇഷ്ടദാനം കിട്ടിയതിന്റെ അഹങ്കാരത്തിൽ ഞാൻ ട്രൌസറിന്റെ കീശയിൽ കയ്യിട്ട് ഒന്ന് എണീറ്റുനിന്നു.

അന്ന് അമ്മാമയും കുടുംബവും എങ്ങോട്ടോ വിരുന്നുപോവാൻ ഒരുങ്ങുകയാണ്. കല്യാണിയമ്മയ്ക്കുള്ള ഭക്ഷണം അമ്മയെ പറഞ്ഞ്എല്പിച്ചാണ് അവര് ഇറങ്ങിയത്‌.

ഉച്ചയോടെ ഒരു തൂക്കുപാത്രത്തിൽ കഞ്ഞിയും പ്ലാവില കുമ്പിളും അമ്മ എന്റെകയ്യിൽ തന്നയച്ചു.

"മോന് വേണ്ടെ ?"

വേണ്ട എന്നും പറഞ്ഞു ഞാൻ തിരികെ പോണു.

അതൊരു ഞായറാഴ്ച ദിവസമാണ്. നാലുമണിയോടെ ടി വി യിൽ സിനിമ തുടങ്ങും. അതുകഴിഞ്ഞാൽ കുട്ടികൾക്കുള്ള കാർട്ടൂണ്‍ പരമ്പര തുടങ്ങും. അതിനുള്ള എന്റെ കാത്തിരിപ്പ്‌ അവസാനിപ്പിച്ചു സന്ദ്യയോടെ കറന്റും പോയി.

തുളസിത്തറയിൽ മുത്തശ്ശി വിളക്കുവെയ്ക്കുന്നതും നോക്കി ഞാൻ മുറ്റത്തു നില്ക്കുന്നു. ഉടനെ സിനിമ കണ്ടു ഇടവഴിയിലൂടെ പോകുന്ന ആരോ നിലവിളിച്ചു ഓടിവരുന്നത്‌ കണ്ടു.

 “കുട്ടേട്ടന്റെ കിണറ്റിൽ ആരോ ഒരാൾ ചാടിയിട്ടുണ്ട്”

കേട്ടപാതി കേൾക്കാത്ത പാതി അമ്മ എന്നെയും കൂട്ടി അവിടേക്ക് ഓടി. ഒരാണൊരുത്തൻ ആണ് ചാടിയത് എന്നാണു കണ്ടയാൾ പറഞ്ഞത്.

"ആരായിരിക്കും അത് ?"

അവിടെ ഒത്തുകൂടിയ പലരും പരസ്പ്പരം ചോദിച്ചു. ആളുകളുടെ എണ്ണം കൂടിവന്നു. കൂട്ടത്തിലുള്ള മമ്മത്ഹാജി മകൻ ഗൾഫിൽനിന്നും കൊണ്ടുവന്ന പുത്തൻ ടോർച്ചു പ്രദർശിപ്പിക്കാനുള്ള അവസരം ഭങ്ങിയായി വിനിയോഗിച്ചു. ചാടിയത് ആണൊരുത്തൻ തന്നെയാണെന്ന് ഉറപ്പുവരുത്തി.  ഒട്ടും സമയം കളയാതെ കൂട്ടത്തിൽ ശക്തനായ ഒരാൾ കയറുകെട്ടി കിണറ്റിൽ ഇറങ്ങി.

ആരാണ് ആ കഥാനായകൻ എന്ന് അറിയാനുള്ള ആകാംക്ഷയോടെ ആളുകൾ കിണറിനു ചുറ്റും തടിച്ചുകൂടി നിൽക്കുന്നു. ഒരു പരിഗണനയും ലഭിക്കാതെ ഞാൻ മുറ്റത്തു അന്തംവിട്ടു നിൽക്കുന്നു.
അതികം താമസിക്കാതെ ആ കാത്തിരിപ്പിന് വിരാമമിട്ടോണ്ട് ഒരാളെ കിണറ്റിൽനിന്നും പുറത്തെടുത്തു. പലരും ഇടവിട്ട്‌ പറയുന്നത് കേട്ടു.

"നാരായണൻ, നമ്മുടെ നാരായണൻ..."

വെള്ളം കുടിച്ചിട്ടും അവശനായ നാരായണേട്ടനെ ആശുപത്രിയിലേക്കെടുത്തു ഒടുന്നതിനിടക്കു കിണറ്റിലിറങ്ങിയ ആൾ വിളിച്ചു പറയുന്നതു കേട്ടു.

"അയ്യോ! ഒരാളുംകൂടെ ഉണ്ട്"

പലരുടെയും നെഞ്ചിൽ കലാശകൊട്ട് തുടങ്ങി.

"ആരായിരിക്കും അടുത്തയാൾ ?"

ഒട്ടും താമസിക്കാതെ ആ കഥാപാത്രവും പുറത്തുവന്നു. നമ്മുടെ സ്വൊന്തം കല്യാണിയമ്മ.

ഞാൻ ഉടനെ ഉമ്മറത്തേക്ക് നോക്കി. ഭാഗ്യം വെറ്റിലപാത്രം സുരക്ഷിതമായി അവിടെത്തന്നെ ഉണ്ട്.

ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ കല്യാണിയമ്മയ്ക്ക് കാര്യമായ പരിക്കുകളൊന്നും സംമ്പവിച്ചില്ല. എന്നുമാത്രമല്ല രക്ഷകനാവാൻ കൂടെ ചാടിയ നാരായണേട്ടനെ കാണാൻ ആശുപത്രിയിൽ കല്യാണിയമ്മ പോവുകയും ചെയ്തു. ഭാവിയിലെ സ്വൊത്തിന്റെ അവകാശിയെന്ന നിലയ്ക്ക് കൂടെ ഞാനും പോയിരുന്നു.

വർഷങ്ങൾ എത്രയോ കൊഴിഞ്ഞുപോയിരിക്കുന്നു. ഏതോ കായ്ക്കാത്ത മാവിനെ സാക്ഷിനിർത്തി കല്യാണിയമ്മയും പോയിമറഞ്ഞു. കുട്ടന്മാമ ദൂരെയേതോ പട്ടണത്തിൽ വിശ്രമജീവിതം നയിക്കുന്നു. രേണുചേച്ചിയും പാർവതിയും കല്ല്യാണം കഴിഞ്ഞു  വിദേശങ്ങളിൽ എവിടെയോ കഴിയുന്നു.  

പ്രതീക്ഷയില്ലാത്ത കാത്തിരിപ്പിനൊടുവിൽ ഈ പഴയ വീടിന്റെ മേൽകൂര നിലംപൊത്താറായിരിക്കുന്നു. എല്ലാം കണ്ടറിയുന്ന നാരായണേട്ടനോട് ഞാൻ യാത്രപറഞ്ഞു.

സൂര്യന്റെ ചുടുചുംബനമേറ്റു സിന്ദൂരം പരന്നിരിക്കുന്ന ചക്രവാളത്തിൽ, ഓർമ്മകളെ  പൂർണതയിലെത്തിക്കാൻ ദൂരെ എവിടെനിന്നോ  ഒരു തിത്തിരിപക്ഷി കരഞ്ഞുകൊണ്ടിരുന്നു.

ഒരു പടിഞ്ഞാറൻ കാറ്റിന്റെ തലോടലേറ്റു ഞാനും ആ സന്ധ്യയോടു വിടവാങ്ങി.   






Saturday, December 6, 2014

ഞമ്മള് തോൽകൂല...



 എന്നും യാത്രകൾ നിറഞ്ഞതായിരുന്നു എന്റെ സ്കൂൾ ജീവിതം.ഒരു നാടോടിയെ പോലെ ഞാൻ അലഞ്ഞു നടന്നു. കുടുംബത്തിന്റെ ഓരോ കാലത്തെയും സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയുടെയും താഴച്ചയുടെയും പ്രത്യക്ഷത്തിൽ ഉള്ള രൂപരേഖ ഞാൻ തന്നെയായിരുന്നു.

 അങ്ങനെയിരിക്കെയാണ് പെട്ടന്ന് നാട്ടിലേക്ക് ഒരു പറിച്ചു നടൽ. തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അതെനിക്ക്.

 ഞാൻ പഠിക്കുന്ന കാലത്ത് ഓല മേഞ്ഞ മേൽകൂരയും ചെങ്കല്ലിൽ പടുത്തുയർത്തിയ മതിലുകളും തൂണുകളും ആയിരുന്നു ഇ സ്കൂളിന്റെ ഭൗതികശരീരം.

 എത്രയോ വർഷങ്ങൾക്കുശേഷമാണ് ഞാൻ വീണ്ടും ഇവിടെ വന്നിരിക്കുന്നത്. നമുക്ക് പ്രിയപ്പെട്ട എല്ലാത്തിനും ജീവനുണ്ട് എന്നൊരു തോന്നൽ എന്നെ ഒന്ന് പിടിച്ചു നിർത്തി. അന്നിതിനു ഇതുപോലുള്ള ചുറ്റുമതിൽ ഇല്ലായിരുന്നു. ഇന്നിവിടം ആകെ മാറിയിരിക്കുന്നു. പരിസരത്തെല്ലാം വലിയ വലിയ കെട്ടിടങ്ങൾ മുളച്ചിരിക്കുന്നു.

 കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ഓർമകളെ അയവിറക്കി ഞാൻ പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ തണലിലേക്ക്‌ സ്വൽപം മാറിനിന്നു. ഗൾഫുനാടുകളിൽ പോയി ജീവിതകാലം മുഴുവനും അധ്വാനിച്ചു കിട്ടുന്ന കാശിനു പലരും നാട്ടിൽ കെട്ടിടങ്ങൾ പണിതുയർത്തുന്നു.

 അല്പനേരത്തിനകം എന്റെ നേർക് ഒരു മനുഷ്യരൂപം നടന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. പരിചിതമല്ലാത്ത രൂപം. പക്ഷെ അയാൾ എന്നെനോക്കി ചിരിച്ചോണ്ടാണ് വരുന്നത്. ഒരു മുഷിഞ്ഞ തോർത്തുമുണ്ട് പുതച്ചിട്ടുണ്ട്. എന്റെ അടുത്തെത്തിയ അയാൾ ഇങ്ങനെ ഒരു ശബ്ദം പുറപ്പെടുവിച്ചു.

"ഇജ്ജെവിട്ന്നാടോ"

 ഒരുപക്ഷെ ഈ രൂപത്തെ മനസ്സിൽനിന്നും വീണ്ടെടുക്കാൻ ഇയാളുടെ ഈ ശബ്ദത്തിനു സാദിചേക്കും. ഞാൻ ഒന്നുടെ പരതിനോക്കി. 



 അതെ, അതുതന്നെ! വർഷങ്ങൾക് മുന്നേ ഇതേ സ്കൂൾ മുറ്റത്തുവച്ചു ഞാൻ ഈ ശബ്ദം കേട്ടിരിക്കുന്നു. അന്നെന്നെ നാലാം തരത്തിൽ കൊണ്ടുവന്നു ചേർത്തതായിരുന്നു. എല്ലാവരും എനിക്കന്നു അപരിചിതർ. സ്കൂളിലെ ആദ്യദിവസം ഒരു മൊട്ടചെക്കൻ മുണ്ടുടുത്ത് തലയിൽ തൊപ്പിയും വച്ച് എന്റെ അടുത്തുവന്നു ചോദിച്ചു.

"ഇജ്ജെവിടെന്നാവനെ ?"

 അച്ചടി മലയാളം പോലും മനസിലാക്കാൻ ബുദ്ധിമുട്ടുന്ന ഞാൻ ഇതുകേട്ട് അന്തംവിട്ടു നിന്നു. അവൻ കൂടെയുള്ള തട്ടമിട്ട കുട്ടിയോട് ഇങ്ങനെ ചോദിച്ചു..

" ഇവന്ക്ക് ചെവിം കേകൂലെ ?"

എവിടെനിന്നോ മറ്റൊരുകുട്ടി ഓടിവന്നു കാര്യങ്ങൾ എളുപ്പത്തിലാക്കി.

"ഓൻ ഹിന്ദിനാട്ടീന്നു വന്നതാ പോക്കറെ.
ഇവൻണ്ടല്ലോ... ഇങ്ങട്ട് നോക്കിവനെ"

 പോക്കറിന്റെ വെള്ള ഷർട്ടിൽ അവൾ നല്ല പഴുത്ത മാങ്ങ തിന്നുന്ന കയ്യോടെ ഒന്ന് പിടിച്ചു. എന്നിട്ട് ഇങ്ങനെ തുടർന്നു..

"ഇവൻ  നല്ലോണം ഹിന്ദി പറയോലെ. ഓപീസുമുറീലു ചോക്കെടുക്കാനും മേണ്ടി പോയപ്പോ ട്ടീച്ചർമാരു പാറിന്നത് ഞമ്മള് കേട്ട്."

 ഷർട്ടിൽ അവളുടെ കയ്യൊപ്പ് പതിഞ്ഞിടം നോക്കി പോക്കർ ഒന്ന് നീരസപെട്ടു. 

"ഇജ്ജു് ക്ലാസ്സ് ലീഡർആണെങ്കില് അതിന്റെ പവറ് ക്ലാസ്സിൽ കാണിച്ചാൽ പോരെ സൈനബ"

 സൈനബ അൽപം ചമ്മലോടെ അവിടെന്നു ഓടിപോയി. പോക്കറ്‌ സ്നേഹത്തോടെ എന്റെ ചോളിൽ കൈവെച്ചു.

"ഇനി ഞമ്മള് ചങ്ങായിമാരാട്ടോ. അണക്ക് എന്ത് മാണേലും ഞമ്മളോട് പറഞ്ഞാ മതി."

 എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു പോക്കറും. ഞാൻ ഇരിക്കുന്നതിനു തൊട്ടു പിറകിലായി പോക്കറും സ്ഥാനം പിടിക്കും. ആ ഇരിപ്പിടത്തിനു വേണ്ടി പലരുമായി പോക്കർ ഇടിവെക്കും. അങ്ങനെ ഹിന്ദിനാട്ടിൽ നിന്നും വന്ന ഒരു അപൂർവ്വ ജീവിയായിരുന്നു അവർക്ക് ഞാൻ.

 സൗഹൃദത്തിനു ഉപരിയായി എന്റെ സ്പോണ്‍സർ കൂടിയായി പോക്കർ സ്വൊയം അവതരിച്ചു. പോക്കർ എന്നെ എല്ലാവര്കും പരിജയപെടുത്തും. പോകുന്നിടത്തെല്ലാം എന്നെയും കൊണ്ടുപോകും. സ്കൂൾ പിയൂണ്‍ ആയിരുന്ന അശോകേട്ടൻ മുതൽ പ്രധാന അധ്യാപകൻ വരെ പോക്കറിന് കൂട്ടുകാരായിരുന്നു.

 പോക്കറിന് എന്നോടുള്ള സ്നേഹത്തിനു ഒട്ടും കുറവുവന്നില്ല. എന്നും അൻപതു പൈസയും കൊണ്ടാണ് പോക്കർ സ്കൂളിൽ വരാറ്. അത് കൊണ്ടുപോയി തൊട്ടടുത്ത ബാസ്കരെട്ടന്റെ കടയിൽ നിന്നും രണ്ടു പായക്കറ്റ് പുളിയച്ചാറോ, ഐസ് മിഠായിയോ വാങ്ങിക്കും. ഒരെണ്ണം എനിക്കും തരും. അതുകൂടാതെ പോക്കറിന്റെ കുപ്പായ കീശ എപ്പോഴും വീര്ത്തിരിക്കുന്നത് കാണാം. വല്ല കണ്ണിമാങ്ങയോ നിലക്കടലയോ എന്തെങ്കിലും കാണും അതിൽ. പോക്കർ കഴിക്കുന്നതെല്ലാം ഞാനും കഴിച്ചിരിക്കണം എന്ന് പോക്കറിന് നിർബദ്ധമാണ്. ഈ  നിർബദ്ധ ബുദ്ധി പലപ്പോഴും എന്റെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്താറുണ്ട്.

 ഒരിക്കൽ പോക്കർ എനിക്ക് കുറച്ചു കണ്ണിമാങ്ങ തന്നു. ക്ലാസ് കഴിഞ്ഞു കഴിക്കാം എന്ന് കരുതി ഞാൻ അത് പോക്കെറ്റിൽ നിക്ഷേപിച്ചു. ക്ലാസ് നടന്നോണ്ടിരിക്കെ പിറകിൽനിന്നും എന്റെ വലതു ചെവിക്കരികിൽ വന്നു പോക്കർ സ്വൊകാര്യമായി ചോദിച്ചു.

"ഇജ്ജു് മാങ്ങ തിന്നോ? "

 ടീച്ചർ കാണും എന്ന് ഭയന്നു ഞാൻ ഇല്ല എന്ന് പതുക്കെ തലയാട്ടി. ഉടൻതന്നെ പോക്കർ എന്റെ മുതുകത്തു ഒന്ന് താങ്ങി. എന്നിട്ട് പിറുപിറുത്തു.

"വച്ചോണ്ടിരിക്കാതെ വേഗം അങ്ങട്ട് തിന്നൂട്"

 അവൻ ഇനിയും മുതുകത്തു താളം പിടികെണ്ടെന്നു കരുതി ഞാൻ ഒരെണ്ണം എടുത്തു വായിൽ ഇട്ടു. അങ്ങനെ അബൂബക്കർ എന്ന സ്നേഹമുള്ള ഈ ഭീകരൻ എന്റെ വളരെ അടുത്ത കൂട്ടുകാരനായി.

പോക്കർ ഇടയ്ക്കു ചിരിച്ചോണ്ട് പറയാറുണ്ട്‌..

"ചത്താലും ഞമ്മള് പരൂക്ഷക്ക് തൊൽകൂല"

 കാരണം സ്കൂൾ പരീക്ഷകൾകൊന്നും പോക്കർ വരാറില്ല. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള എന്റെ ക്ലാസ്സുകളിൽ പോക്കർ കൂടെ ഇല്ലായിരുന്നു. എങ്കിലും ഒഴിവുനേരങ്ങളിൽ പോക്കർ എന്നെയും തിരഞ്ഞു മറ്റു ക്ലാസ്സുകളിൽ വരാറുണ്ട്. കണ്ണിമാങ്ങയും വാളൻപുളിയും എനിക്കായി കരുതിവെക്കാറുണ്ട്. ഏഴാംതരം കഴിഞ്ഞതോടെ ഞാൻ ഈ സ്കൂളിനോടും വിടപറഞ്ഞു. പിന്നീട് ഞാൻ പോക്കറിനെ കണ്ടിട്ടില്ല. ദൂരെ എവിടെയോ പണിക്കു പോകുന്നുണ്ട് എന്ന് ആരോ പറഞ്ഞുകേട്ടു.

 അങ്ങനെ വർഷങ്ങൾക്കു ശേഷം വീണ്ടും എന്റെ മുന്നിൽ ഇതാ വന്നിരിക്കുന്നു ആ സ്നേഹമുള്ള ഭീകരൻ. ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനു പരിധികളില്ലായിരുന്നു.

"എന്റെ ചങ്ങായി" 

 എന്നും വിളിച്ചോണ്ട് പോക്കർ ഒന്നുടെ എന്റെ അടുത്തേക്ക് വന്നു. അവൻ ആകെ ക്ഷീണിച്ചിരിക്കുന്നു. കണ്ണുകളിൽ കുട്ടികാലത്തിന്റെ തിളക്കം നഷ്ടമായിരിക്കുന്നു. എങ്കിലും ആ സ്നേഹംനിറഞ്ഞ ചിരിക്കുമാത്രം ഒരു മാറ്റവും വന്നിട്ടില്ല.

" ഇജ്ജു് വാ ഞമ്മക്ക് ഒരു വെള്ളം കുടിച്ചാം"

 എന്നും പറഞ്ഞോണ്ട് എന്നെ അടുത്തുള്ള ചായക്കടയിലേക്ക് കൂട്ടികൊണ്ട് പോയി. പഴയ സ്വൊഭാവത്തിനു ഒരുമാറ്റവും വന്നിട്ടില്ല. ഞങ്ങൾ ഒത്തിരി സംസാരിച്ചു. അതിനിടക്ക് അവൻ എന്തെല്ലാമോ ഓർഡർ ചെയ്തു.

"ഇജ്ജങ്ങട്ടു തിന്നൂട്"

 സ്നേഹം തുളുമ്പുന്ന ആ ശബ്ദം കേട്ടു ഞാൻ വീണ്ടും ചിരിച്ചു. അതിനിടക്ക് കാശുകൊടുക്കാനുള്ള എന്റെ ശ്രമത്തെ വിഫലമാക്കാനുള്ള ബദ്ധപ്പാടിൽ അവൻ പുതച്ചിരുന്ന തോർത്തുമുണ്ട് അഴിഞ്ഞുവീണു.

 കരളലിയുന്ന വേദനയോടെ ഞാൻ ആ കാഴ്ച കണ്ടു. പോക്കറിന് അവന്റെ വലതുകൈ നഷ്ടപെട്ടിരിക്കുന്നു. ദൂരെ എങ്ങോ ജോലിചെയ്യുമ്പോൾ പറ്റിയ അപകടമാണ്. വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ തോർത്തുമുണ്ട് എടുത്തു അവന്റെ ഇടതു കയ്യിൽ വച്ചുകൊടുത്തു.

 കാലം ചിലപ്പോൾ ചില നെറികേടുകൾ കാണിക്കും. പല ജീവിതങ്ങളെയും അത് വിരൂപമാക്കും. എങ്കിലും ചില ഉറപ്പുള്ള മനസ്സുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ. അവർക്കുമുന്നിൽ തോൽവി സമ്മതിച്ചു സ്വൊയം വിരൂപമാകാനെ കാലത്തിനു പോലും കഴിയൂ. പോക്കറിന്റെ ഭാഷയിൽ പറഞ്ഞാൽ..

"ചത്താലും ഞമ്മള് പരൂക്ഷക്ക് തൊൽകൂല"    

Tuesday, December 2, 2014

ഉച്ചമയക്കത്തിൽ...



എല്ലാവരും നല്ല ഉച്ചമയക്കത്തിൽ ആണ്. ഞാൻ ഉമ്മറത്ത്‌ ചാരുപടിയിൽ ഉറക്കം നടിച്ചു കിടക്കുന്നു. ഉച്ച്ചയാകുന്നതോടെ അടുക്കളഭാഗത്തെ എച്ചിൽ ഭക്ഷിക്കാൻ കാക്കയും, മൈനയും, ചിതലക്കിളികളും കൂട്ടമായെത്തും. അവറ്റകളുടെ ശബ്ദം എന്നെ കിടത്തിയുറക്കില്ല. ഞാൻ പതിയെ എണീറ്റ്‌ ഇടനാഴികയിലൂടെ ഓടിപ്പോയി അടുക്കള ജനാലയിലൂടെ എന്തിനോക്കി. കലപില ശബ്ദിച്ചിരുന്ന അവറ്റകൾ നിശബ്ദമായി എന്തെല്ലാമോ കൊത്തിത്തിന്നുന്നു.

അല്പസമയത്തിനകം ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആരോ വരുന്ന ശബ്ദം കേട്ടു.ഞാൻ അമ്മയുടെ സമ്മതത്തിനു  കാത്തുനിൽകാതെ അടുക്കളവാതിൽ തുറന്നു പുറത്തിറങ്ങി നോക്കി. കുന്നുമ്പുറത്തുനിന്നും പശുവിനു വെള്ളവുമായി ശാന്തേടത്തിയുടെ വരവാണ്.

"മോൻ പോരുന്നോ?"

എനിക്ക് പാടത്തെ വിശേഷങ്ങൾ അറിയാനുള്ള അവസരമാണത്.

ഊം ... ഞാൻ സന്തോഷത്തോടെ ഒന്ന് മൂളി.

ഉടനെ ഞാൻ മുറ്റത്ത്‌ മലർന്ന്‌കിടന്നുറങ്ങുന്ന ആരുടെയോ വലിയ കാല്പാദുകങ്ങളെ  ചവിട്ടിയുണർത്തി. വാലുപോലെ ശാന്തേടത്തിയുടെ പിറകെ വയൽവരമ്പിലൂടെ നടന്നു. വയലുകൾക്കിടക്കു മണ്ണിട്ടുയർത്തിയ ചിറകളും അതിലെല്ലാം കൌമാരപ്രായക്കാരായ തെങ്ങിന തൈകളെയും കാണാം.



വേനലായാൽ പിന്നെ കൊയിത്തോഴിഞ്ഞപാടങ്ങൾ കുട്ടികളുടെ കളിസ്ഥലമായി. അങ്ങ് ദൂരെ നടുപ്പാടത്തു കുട്ടികൾ കളിക്കുന്നത് എനിക്ക് കാണാം. അതിനടുത്തായാണ് ശാന്തേടത്തി പശുവിനെ കെട്ടാറു. വലിയ വരമ്പ് കഴിഞ്ഞാൽ പിന്നെ തോടാണ്‌. ഇരുവശങ്ങളിലും കൈതോലചെടികൾ സമ്രിദ്ധമായി വളരുന്നതുകാരണം തോട്ടിലെ ദാരിദ്ര്യം വയലുകൾ അറിയാറില്ല. തോടിനു കുറുകെയുള്ള സിമന്റു പാലം കടന്നു ശാന്തേടത്തി മുന്നേ നടന്നു. അങ്ങിങ്ങായി പൊട്ടിയ ചങ്ങലക്കണികൾ പോലെ അല്പസ്വൊല്പം വെള്ളം തോട്ടിൽ അവിടെവിടെ തങ്ങിനില്പുണ്ട്. അതിലെ ചെറു പരല്മീനുകളെ കാണാൻ ഞാൻ അവിടെ പതിഞ്ഞിരുന്നു. അതിനിടക്ക് കൈതചെടികളുടെ തണലിൽ രണ്ടു കുളക്കോഴികളെ കാണാൻ സാധിച്ചു. എന്നെകണ്ട്‌ അവ ഓടിമറഞ്ഞു.

                അപൂർവ കാഴ്ചയുടെ രസം പങ്കുവെക്കാൻ  ഞാൻ  നല്ല താളത്തിൽ ഓടി. എണ്ണ തേച്ചു ഇടംവലം പകുത്തിട്ട തലമുടി പോലുള്ള വയൽവരമ്പ്‌. അതിന്റെ  മനോഹാരിത ആസ്വൊദിച്ച്ചുള്ള എന്റെ ഓട്ടത്തിന് തടസം നില്കാൻ ഒരു നിഴൽ വന്നു. ഞാൻ മുഖം ഒന്ന് ഉയർത്തിനോക്കി. തലയിൽ ബക്കറ്റും വച്ചു പൊരിവെയിലത്ത് എന്നെ കാത്തു നില്കുന്നു ശാന്തത നശിച്ച ശാന്തേടത്തി.

"ഇനി മോൻ ഒന്ന് മുന്നിൽ നടന്നെ."

ഞാൻ മനസില്ലാ മനസ്സോടെ അനുസരണ കാട്ടി. തലയിൽ ഭാരവും വച്ചോണ്ട് ആ പാവം സ്ത്രീ വയലിലേക്കിറങ്ങി. ഒരു തൂക്കുപാത്രം കണക്കെ എന്നെയും അവർ താഴെ ഇറക്കി. അതിൻറെ പരിഭവമെന്നോണം നെല്ചെടികളുടെ ശിഷ്ടഭാഗങ്ങളെ ഞാൻ ചവിട്ടിമെതിച്ച്‌ നടന്നു. അതിനിടക്ക് എനിക്കെന്തോ ഒന്ന് കണ്ടുകിട്ടി. ഒരു ഞണ്ടിന്റെ പുറം തോടാണ് അതെന്നു മനസിലായി. രാത്രിയായാൽ ഞണ്ടിനെ തിന്നാൻ കുറുക്കന്മാർ വരും. വീടിന്റെ പിറകുവശം വലിയ കുന്നാണ്‌. അവിടത്തെ കശുവണ്ടിതോട്ടത്തിൽ കുറുക്കൻമാളം ഉണ്ടെന്നു സേതുവേട്ടൻ പറഞ്ഞതോർകുന്നു. നേരം ഇരുട്ടിയാല്പോലും അതുവഴിപോവാൻ സേതുവേട്ടന് ഒരു പേടിയും ഇല്ല. കാക്കിതുണിയിൽ തയ്ച്ച ഒരു ട്രൌസർ ഇട്ടൊണ്ടാണ് സേതുവേട്ടൻ വരാറ്. ചിലപ്പോൾ അതുകൊണ്ടായിരിക്കും അത്ര ദൈര്യം.
ലക്ഷ്യസ്ഥാനത്ത് എത്താറായ ഞങ്ങളെ കണ്ടു ആ നാലുകാലി ജീവി കഴുത്തിൽ കെട്ടിയ കയറിന്റെ പരിമിതികൾകുള്ളിൽ നിന്നുകൊണ്ട് ഓടിവന്നു.അവൾക്കുചുറ്റും പാൽകുപ്പികൾ നിരത്തിവചച്ചകണക്കെ കൊറ്റികളെയും കാണാനായി. നിത്യവൃത്തിക്ക് വയലിൽ പണിയെടുക്കുന്ന ഇവരുടെ വെള്ളക്കുപ്പായം ഇന്നും എന്നെ മോഹിപ്പിക്കാറുണ്ട്.
കൊണ്ടുവന്ന വെള്ളം മുഴുവൻ ഒന്നുരണ്ടു വലിക്കു ഞങ്ങളുടെ പ്രിയ കൂട്ടുകാരി അകത്താക്കി. അവശേഷിച്ച ഒരു തുണ്ട് പഴത്തോലിക്കായുള്ള അവളുടെ ഉദ്യമത്തെ ഞാൻ സഹായിച്ചു. പകരം എന്റെ കൈവെള്ളയിൽ അവൾ ഇക്കിള്ളി പുരട്ടി. 
മടക്കയാത്രയിൽ ഞങ്ങൾ അവളെയും കൂട്ടി. ഞാൻ പിറകിൽ ഉണ്ടെന്നു ഉറപ്പുവരുത്താൻ അവൾ ഇടയ്ക്കിടെ വാലുകൊണ്ട് വീശിനോക്കുന്നുണ്ടായിരുന്നു. അയൽവക്കത്തെ കാവും, കുറുക്കൻമാരുള്ള കുന്നിൻപുറവും എനിക്ക് ദൂരെനിന്നും കാണാൻ സാദിച്ചു. ആ കാണുന്ന കുന്നിന്മുകളിലൂടെയാണ് ശാന്തേടത്തി പോവാറ്. വഴിമധ്യേ അടുത്തവീട്ടിലെ കദീസുമ്മാനെ കണ്ടു. അവരെങ്ങോട്ടോ വിരുന്നുപോവാണ്.

"വല്യമ്മയ്ക്ക് സുഖല്ലെ മോനെ ?"

എന്റെ ഉത്തരത്തിനുള്ള സമയം കളയാതെ അവർ മക്കളെയും കൂട്ടി ഓടിപോയി. ഭർത്താവ് ഗള്ഫിൽ നിന്നും വന്നതിന്റെ സുഘന്ധം വഴിയരുകിലെ കൈതോലകൾ പരസ്പരം പങ്കുവെക്കുന്നുണ്ടാര്നു.
കുപ്പിയിൽ നിന്നും വന്ന ഭൂദത്തെപോലെ കുറെ നല്ല കാഴ്ചകൾ സമ്മാനിച്ച് പ്രിയകൂട്ടുകാരിയെയും കൂട്ടി ശാന്തേടത്തി കുന്നിന്മുകളിലേക്ക് പോയിമറഞ്ഞു. ഞാൻ വീട്ടിലേക്കും.

വീട്ടുമുറ്റത്ത്‌ എത്തിയതോടെ ഞാൻ മൂന്നു കേസിൽ പ്രതിയാണെന്ന വാർത്തയറിഞ്ഞു.
ഒന്ന്, ആരുടേയും സമ്മതം കൂടാതെ പുറത്തിറങ്ങി.
രണ്ടു, വീട്ടിൽ പുറംപണിക്കു വന്ന ശ്രീധരേട്ടന്റെ ചെരിപ്പെടുത്തിട്ടു.
മൂന്നു, അടുക്കള വാതിൽ തുറന്നിട്ട്‌ ഭക്ഷണം പൂച്ച തിന്നു.

അന്ന് എന്റെ പ്രായം കണക്കിലെടുത്ത് അമ്മയുടെ കോടതി എന്നെ വെറുതെ വിട്ടു. പക്ഷെ ഇന്നും ആ സ്നേഹത്തിന്റെ കോടതിമുറിയിൽ ഒരു കുട്ടിപ്രതിയാവാൻ ഞാൻ വല്ലാതെ കൊതിക്കാറുണ്ട്.
  

Monday, August 18, 2014

മെമ്മറി കാർഡ്‌

    നല്ല മഴയുള്ള ഒരു ദിവസം. അന്ധേരിയിലെ റെയിൽവേ പ്ലട്ഫോമിൽ ട്രെയിൻ കാത്തു നില്കുകയാണ് ഞാൻ. തിരക്കില്നിന്നു അല്പം ശ്വാസം പിടിക്കാൻ അരികിലേക് മാറിനിന്നു. ഒന്ന് രണ്ടു ട്രെയിൻ വന്നു പോയി. ട്രെയിൻ ആളുകളെ കൊണ്ടുപോവാണോ അതോ ആളുകൾ ട്രെയിൻ കൊണ്ടുപോവാണോ എന്ന് സംശയികതക്ക വിധം തിരക്ക്. ഫാസ്റ്റ് ഫുഡ്‌ ഫാസ്റ്റ് ലൈഫ് എന്നിങ്ങനെയുള്ള പ്രയോഗങ്ങള്കൊന്നും പ്രസക്തിയില്ല ഇവിടെ. ഇത് തന്നെയാണ് ഇവിടത്തെ ജീവിതം. വേഗം കൂടുംതോറും നിര്തെണ്ടിടത്  നിർത്താൻ പ്രയാസമാകും എന്ന് പറയുന്നത് വളരെ നേരാണ്. ഓട്ടത്തിനിടക്ക്‌ നഷ്ടമാകുന്ന പലതും നമുക്ക് തിരിച്ചു കിട്ടില്ല.

  എന്റെ ഇ ഓട്ടം തുടങ്ങിയത് വർഷങ്ങൾക്ക് മുൻപ് നാട്ടിൽവച്ചാണ്. സാമ്പത്തിക പരാധീനതകൾ അച്ഛനെ നാട്ടിൽ നിന്നും അകറ്റി. പ്രതിസന്ധികൾ പലതും വന്നു വഴിമുട്ടിയപ്പോൾ താല്കാലിക ആശ്വാസമായി എനിക്കും ഒരു ജോലി കിട്ടി. എന്റെയും അനുജന്റെയും പഠിത്തത്തിനും വീട്ടിലെ മറ്റുകാര്യങ്ങൽകും അതൊരു താങ്ങായിരുന്നു. ഞങ്ങളുടേത് ഒരു പഴയ തറവാട് വീടായിരുന്നു. വീടിന്റെ മുനവശത്തായി വയലുകളും, തോടും, കുളങ്ങളും, കിണറും അങ്ങനെ ഇന്നത്തെ എന്നെ മോഹിപ്പിക്കുന്ന പലതും ഉണ്ടായിരുന്നു അന്ന്.

  കോഴിക്കോട് ടൌണിൽ ഒരു ജോലി എന്നതിൽ കവിഞ്ഞൊരു സ്വോപ്നം അന്നെനിക്കില്ലായിരുന്നു. അതുകൊണ്ട്തന്നെ അന്നവിടന്നു കിട്ടുന്ന തുച്ഛമായ ശമ്പളത്തിലും ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു. എന്നും രാവിലെ ഒരു കുടയും തോൾസഞ്ചിയും തൂക്കി ഞാൻ വീട്ടിൽനിന്നും ഇറങ്ങും. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ ഒരു കൊച്ചു പത്രമോഫീസായിരുന്നു എന്റെ ജോലിസ്ഥലം. അന്നവിടെ ജോലിചെയ്തിരുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാനായിരുന്നു. അവിടെ നിന്നും കിട്ടുന്ന മാസപ്പടി യാത്രകൂലികുപോലും തികയില്ലന്നു മനസിലായപ്പോൾ ടൌണിൽ തന്നെയുള്ള അച്ഛന്പെങ്ങളുടെ വീട്ടിലായിരുന്നു പലപ്പോഴും എന്റെ താമസം. പിന്നെ മാസാവസാനം ശമ്പളം വാങ്ങിച്ചു ഞാൻ വീട്ടില്പോവും. അതായിരുന്നു പതിവ്.

  ടൌണിൽ നിന്നും വീട്ടിൽ എത്തുമ്പോഴേക്കും നേരം ഇരുട്ടും. നാടെല്ലാം ഉറങ്ങിക്കാണും. ബസ്‌ ഇറങ്ങി ഒരുപാട് നടന്നുവേണം വീടിലെത്താൻ. അതുകൊണ്ട് പതിവായി ഒരു ടോര്ച്ച് ഞാൻ കയ്യില കരുതും.  വയൽവരമ്പിലൂടെ നടന്നുചെല്ലുമ്പോൾ അങ്ങ് ദൂരെനിന്നും വീട്ടിലെ  വെട്ടം കാണാം. എല്ലാ മാസാവസാനവും അമ്മ എന്നെയും കാത്തിരിക്കുന്നുണ്ടാവും. താടിക്ക് കയികൊടുത്തു എന്നെയും കാത്തിരിക്കുന്ന അമ്മയുടെ ചിത്രം ഇന്നും എന്റെ ഓർമയിൽ മായാതെ ഉണ്ട്. തൊട്ടടുത്ത്‌ തന്നെ പഠിക്കാൻ മിടുക്കനായ എന്റെ അനിയൻ  പുസ്തകത്തിൽ തലവെച്ചു ഉറങ്ങുന്നുണ്ടാവും.

  അന്നത്തെ ഒരുമാസത്തെ ഞങ്ങളുടെ  സ്വൊപ്നങ്ങൾക്ക് ആയിരം രൂപ വിലവരുന്ന കാലം. ഇന്നും ഞാൻ ആ പഴകിയ ഓര്മകളുടെ ഗന്ധം അറിയുന്നു. ഒരു വിഷു വിന്റെ തലേ ദിവസം. എന്റെ മാസപ്പടികിട്ടുന്ന ദിവസംകൂടെയായിരുന്നു  അത്. ഞങ്ങളുടെ ആഘോഷങ്ങൾ എല്ലാം അതിനെ ആശ്രയിച്ചായിരുന്നു. പതിവുപോലെ ഞാൻ രാവിലെ കുളിച്ചു പുറപ്പെട്ടു. ഇറങ്ങാനിരിക്കുംബോൾ  ഒരുപോതിചോറും എന്റെ സഞ്ചിയിൽ വച്ചു തന്നിട്ട്  അമ്മ പറഞ്ഞു.
 " നീ വരുമ്പോൾ വല്ലതും കൊണ്ടുവാടാ... നാളെ വിഷുവല്ലേ പേരിനെങ്കിലും വല്ലതും വേണ്ടേ? "
ഞാൻ ഒന്ന് പതിഞ്ഞ സ്വൊരത്തിൽ മൂളി.  വീട്ടുപടിക്കൽ അനിയൻ കാത്തുനില്പുണ്ടാര്നു.
 "ഏട്ടൻ വരുമ്പോൾ പടക്കം വാങ്ങികൊണ്ടുവരോ?"
 അമ്മയെ പേടിച്ചാവണം അവൻ ഇവടെ കാത്തു നിന്നത്. ഞാൻ അവനോടും ഒന്ന് മൂളി. സന്തോഷത്തോടെ അവൻ കയ്യിൽ ഉണ്ടായിരുന്ന സൈക്കിൾ ടയർ കഴുത്തിൽ തൂകി ഒരുകൈ കൊണ്ട് അഴിഞ്ഞു വീഴാൻ വെമ്പുന്ന ട്രൌസർ വലിച്ചു കയറ്റി ഓടിപോകുന്നത് കണ്ടു.

  അന്ന് പതിവിലും നേരത്തെ തന്നെ ഓഫീസിൽ എത്തി. അല്പം ആവേശത്തിലായിരുന്നു ഞാൻ. ജോലിയെല്ലാം എളുപ്പം തീര്കണം. അവിടെന്നു തരുന്ന എഴുത്തുകളും മറ്റും ടൌണിലുള്ള പല സ്ഥാപനങ്ങളിലും കൊണ്ടുപോയി കൊടുക്കണം. അതികം ദൂരെ വല്ലിടത്തും പോകാനാണെങ്കിൽകൂട്ടിനു  ഒരു പഴയ ഹിർകുലീസ്  സൈക്കിൾ കാണും. പ്രധാന ജോലി തുടങ്ങുന്നത് ഉച്ചയോടെയാണ്. സായാന്നപത്രം ആയതുകൊണ്ട് ഉച്ചയോടെ പ്രസ്സിൽ നിന്നും പത്രകെട്ടുകൾ  എത്തും. പിന്നെ കയ്യിലുള്ള ലിസ്റ്റ് നോക്കി നൂറ്റൻപതോളം സ്ഥാപനങ്ങളിൽ അവയെല്ലാം വിതരണം ചെയ്യണം. എന്നെപോലെ വേറെയും നാല് കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാംതന്നെ എന്നെകാൾ പരിജയസമ്പന്നർ ആയതുകൊണ്ട് അവരുടെ ജോലിയെല്ലാം പെട്ടന്ന് തീരും.

   അങ്ങനെ സായാഹ്ന്ന വാർത്തകളും ഒരുപിടി സ്വൊപ്നങ്ങളും  ചുമന്നോണ്ട് ഞാൻ, എന്നെകാൾ പ്രായംചെന്ന ആ സൈക്കിൾ ചവിട്ടികൊണ്ട് കോഴികൊട്ടങ്ങാടിയിലൂടെ പറന്നു. അന്ന് പതിവിലും നേരത്തെ ജോലിതീർന്നു. അടുത്തുള്ള കൊയാക്കയുടെ തട്ടുകടയിൽ നിന്നും ഒരു പാട്ട വെള്ളം വാങ്ങി മുഖമൊന്നു  കഴുകി.
"ആ ഇജ്ജിന്നു നേരത്തെ വന്നാ... ?"
 വാക്ശുദ്ധിയേക്കാൾ മനശുദ്ധിയുള്ള ആ ശബ്ദം കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു. ഓഫീസിൽ എത്തിയപ്പോൾ എല്ലാവർക്കും ശമ്പളം കൊടുക്കുന്നുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി എന്റെ പേര് വിളിച്ചു. ഞാൻ പതുക്കെ ആ എ സീ മുറിയുടെ കതകു തുറന്നു. കതകടക്കാത്തതിനു  ആരോ എവിടെന്നോ അലറിപോളിക്കുന്നുണ്ടാര്നു. എനിക്കും കിട്ടി അഞ്ഞൂറു രൂപയുടെ രണ്ടു ഒറ്റനോട്ടുകൾ. സന്തോഷത്തോടെ ഞാനത് എന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി. തിരിഞ്ഞു നടക്കുമ്പോൾ വീണ്ടും ആ സാർ എന്നെ വിളിച്ചു. ഒരു അഞ്ഞൂറു രൂപകൂടി എന്റെ നേർക്ക്‌ വച്ചുനീട്ടി. എനിക്ക് സ്വൊർഗം കിട്ടിയ സന്തോഷം. ഞാൻ രണ്ടു കൈകളും നീട്ടി അത് സ്വീകരിച്ചു. സന്തോഷിക്കാൻ വരട്ടെ. ഉടനെ ഒരു എഴുത്തും തന്നു. എന്നിട്ട് പറഞ്ഞു  ഇതിന്റെ കൂടെ ആ അഞ്ഞൂറുരൂപ  തപാൽ ഓഫീസിനു അടുത്തുള്ള  ഇതില്പറഞ്ഞ മേൽവിലാസത്തിൽ കൊണ്ടുപോയി കൊടുക്കണം. എന്റെ സന്തോഷം തകർന്നടിഞ്ഞെങ്കിലും മനസിനെ ഒരുവിധം ഞാൻ പറഞ്ഞു മനസിലാക്കി.

  നേരം ഏതാണ്ട് ഇരുട്ടിനെ വരവേറ്റു തുടങ്ങി. ഏൽപിച്ച ജോലി പെട്ടന്ന് തീർകണം. എന്നിട്ട് വീട്ടിലേക്കുള്ള സധനങ്ങൾ  വാങ്ങിക്കണം. പിന്നെ വീട്ടില്ചെന്നു അനിയന്റെ സന്തോഷത്തിൽ പങ്കുചേരണം. ഞാൻ ഒട്ടും താമസിക്കാതെ ഓടിയിറങ്ങി. എല്ലായിടത്തും നല്ല തിരക്കാണ്. കച്ചവടം പൊടിപൊടിക്കുന്നു. തെരുവോരങ്ങൾ എല്ലാം കച്ചവടകാര് കയ്യെറിയിരിക്കുന്നു. വഴിയോരത്തുകൂടെ ഞാൻ സര്വ്വ ശക്തിയും സംബരിച്ചു ഓടി. പല വർണങ്ങളും മാറിമാറയുന്നുണ്ടായിരുന്നു. തപാലോഫീസിനടുത്തു എത്താറായപ്പോൾ ഒരു ജനക്കൂട്ടം കണ്ടു. എന്താണെന്ന് അറിയാൻ ഞാൻ ആ ജനക്കൂട്ടത്തിനു ചുറ്റും ഒന്ന് പ്രദക്ഷിണം വച്ചുനോക്കി. ഒന്നും മനസിലായില്ല. അതിനിടക്ക് ആരോ പറഞ്ഞു അതേതോ ചെപ്പടിവിദ്യക്കാരൻ ആണെന്ന്.

  അറിഞ്ഞപാടെ സമയം കളയാതെ ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി. ആ മൂന്ന് നില കെട്ടിടത്തിന്റെ കോണിപ്പടികൾ ഞാൻ ഒട്ടും പ്രയാസം കൂടാതെ ഓടികയറി. റൂം നമ്പർ നോക്കി കണ്ടുപിടിച്ചു. കുപ്പായകീശയിൽ  കയ്യിട്ടു കാശെടുക്കാൻ നോക്കിയപ്പോൾ ഞാൻ ആകെ വിളറിപ്പോയി. കീശയിലുണ്ടായിരുന്ന അഞ്ഞൂറു രൂപ കാണാനില്ല. എനികെന്റെ ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാത്തപോലെ ഒരു തോന്നൽ. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ തൊട്ടടുത്ത കൊണിപടിയിൽ തളര്നിരുന്നു. വേറെ വഴികളൊന്നും ഇല്ലെന്നു മനസിലാകിയ ഞാൻ ശമ്പളം കിട്ടിയ ആയിരത്തിൽ നിന്നും അഞ്ഞൂറുരൂപ ആ എഴുത്തിന്റെ കൂടെ കൊടുക്കാം എന്ന് തീരുമാനിച്ചു. മനസില്ലാ മനസ്സോടെ ഞാൻ ആ കോളിംഗ് ബെല്ലിന്റെ സ്വിച്ച് അമര്ത്തി. ഏതോ ഒരു മനുഷ്യരൂപം കതകു തുറന്നു. ചങ്കു പറിക്കുന്ന വേദനയോടെ ഞാൻ ആ അഞ്ഞൂറു രൂപയും എഴുത്തും അയാൾക്ക് നല്കി. തിരിച്ചിറങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞത്‌ കാരണം കാഴ്ചകൾ അവ്യക്തമായി തോന്നി.
      മനുഷ്യനെ ചിരിപ്പിക്കാനും കരയിപിക്കാനും കഴിവുള്ള ആ പച്ച കടലാസും തിരഞ്ഞുകൊണ്ട്‌ ഞാൻ ഒരു മണ്ടനെപോലെ ആ തെരുവോരത്തുകൂടെ നടന്നു. ഒരു ഫലവും ഉണ്ടായില്ല. നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. കടകൾ എല്ലാം അടച്ചു കഴിഞ്ഞു. കയ്യിൽ ബാകിയുള്ള അഞ്ഞൂറുരൂപകൊണ്ട് ഒന്നും വാങ്ങിക്കാനും സാദിച്ചില്ല. നാട്ടിലേക്കുള്ള അവസാന ബസ്സു പുറപ്പെടുംമുൻപ് ബാഗും കുടയും എടുത്തു ഞാൻ ഇറങ്ങി. പാതിവെന്ത മനസുമായി എന്റെ ശരീരം ബസ്സ്‌ സ്റ്റോപ്പിലെക് നീങ്ങി. ഓടികൊണ്ടിരിക്കുന്ന ബസ്സിൽ ഞാൻ പുറത്തേക്കും കണ്ണുനട്ടിരുന്നു. വഴിയരുകിലെ വീടുകളില്നിന്നെല്ലാം ആഘോഷങ്ങൾ തിമിർക്കുന്നതു കാണാമായിരുന്നു. അമ്മയുടെയും അനിയന്റെയും മുഖം മനസ്സിൽ നിഴലിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ആരോ പിറകിൽനിന്നും തട്ടിവിളിച്ചു ചോദിച്ചു.



 " അല്ലാ! ഇറങ്ങുന്നില്ലെ? "

  ഞാൻ ബസ്സിറങ്ങി. ശാപം പിടിച്ച ആ നശിച്ച ദിവസത്തെകുറിച്ച് ഓർത്തുകൊണ്ട്‌ ഞാൻ ആ വയൽ വരമ്പിലൂടെ നടന്നു. തീക്ഷ്ണമായ ദുഃഖത്തിൽ മനുഷ്യന് വെളിച്ചത്തെക്കാൾ സുഖം തരാൻ ഇരുട്ടിനു കഴിയും എന്ന് എനിക്ക് തോന്നി. ഞാൻ ടോർച്ചു തെളിയിച്ചില്ല. ഇരുട്ടിലൂടെ നടന്നു. സമയം കഴിയുംതോറും വീട്ടില്ല്നിന്നുള്ള വെട്ടം കണ്ടുതുടങ്ങി. പതിയെ ആ വെളിച്ചത്തിൽ രണ്ടു മനുഷ്യ രൂപങ്ങൾ തെളിഞ്ഞു വന്നു. എന്നെയും കാത്തുള്ള അമ്മയുടെ ഇരുപ്പു കണ്ടു ഞാൻ നിശ്ചലനായി. കൂരിരുട്ടിൽ ആരും കാണാതെ ഞാൻ ആ വയൽവരമ്പിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. എന്റെ ഇന്ദ്രിയങ്ങൾ എല്ലാം തളർന്നുപോയി.

  ദൂരെ കാണുന്ന ആ വെളിച്ചം എന്നിലേക് അടുത്തുവന്നു. പഴകിയ ഓർമകളിൽ നിന്നും  യാതാർത്ഥ്യത്തിന്റെ  ലോകത്തേക്ക് മടങ്ങിയപ്പോൾ എനിക്ക് പോവാനുള്ള ട്രെയിൻ വന്നതായിരുന്നു അതെന്നു മനസിലായി. സാമാന്യം തിരക്ക് കുറഞ്ഞ ഒരു ബോഗിയിൽ ഞാൻ കയറിപറ്റി.  അനേകം ഓർമ്മകളുള്ള ഒരായിരം മനുഷ്യരെയുംപേറി  ആ ഘടോൽകചശകടം ഇഴഞ്ഞു നീങ്ങി...
 പുതിയ ഓർമകളും കഥകളും  ഉള്ള  മനുഷ്യർക്കുവേണ്ടി  അത് ചൂളംവിളിച്ചു...